Tuesday, October 27, 2009

കുട്ടിക്കാഴ്ചകള്‍

മണ്ഡല കാലത്തെ ഭജനകള്‍ ഇവിടെ ..





വയല്‍ കാഴ്ച



ഇതില്‍ കിടന്നു മറിഞ്ഞാല്‍ കൈകാലുകള്‍ കഴുകുമ്പോള്‍ ചൊറിയും



നട വഴി




ഇതിന്റെ ഗന്ധത്തിനു എന്ത് പേരിടും ??



ഇടക്കൊക്കെ തോട്ടി കിണറ്റില്‍ പോകുന്ന കിണര്‍





എന്റെ വീട്






വിറകു പുര


ഇത് പൊട്ടിക്കാന്‍ നല്ല രസം ....





ചോക്കിന്റെ മണമുള്ള ഡസ്ടര്‍..





എന്റെ ക്ലാസ് മുറിയിലെ ഓരോ വസ്തുക്കളും എനിക്കോര്‍മയുണ്ട് ..കാലിളകുന്ന ബെഞ്ചുകള്‍ ...
മുക്കാലിലെ കറുത്ത ബോര്‍ഡ്‌ .. ബോര്‍ഡ് തുടക്കുന്ന ഡസ്റ്റര്‍ അത് തൂക്കിയിടുന്ന
ആണി ...
ഡസ്റ്റര്‍ ഇടയ്ക്ക് കാണാതെ ആകും ..ക്ലാസ്‌ ലീഡര്‍ പുതിയത് കൊണ്ട് വരും ..
ലീലയുടെ അച്ഛന്റെ തയ്യല്‍ പീടികയില്‍ നിന്നും ..
ചോക്കിന്റെ മണമുള്ള ഡസ്ടര്‍..
വഴക്ക് കൂടുമ്പോള്‍ എടുത്തെറിയാനുള്ള ആയുധം !


ആറ് മാസം കൂടുമ്പോള്‍ ബോര്‍ഡ്‌ കറപ്പിക്കാന്‍ ഒരു പ്രത്യേക മണമുള്ള സാധനം കൊണ്ടുവരും പ്യൂണ്‍ വര്‍ഗീസേട്ടന്‍ ..വൃത്തിയായി കിടക്കുന്ന ആ ബോര്‍ഡില്‍ ആദ്യമായി എഴുതി നാശമാക്കുന്ന ടീച്ചറോട് ദേഷ്യം തോന്നും ..


പാത്രം മറന്നു വെക്കുക എന്നത് സ്ഥിരം സംഭവം ആയിരുന്നു . പക്ഷെ ഒന്നുണ്ട് ..പാത്രം മറന്നു വെച്ചാല്‍ പിറ്റേന്ന് ചോറ് കൊണ്ട് പോകുന്നത് ..വാട്ടിയ വാഴ ഇലയില്‍ ആയിരിക്കും....ഉച്ച ആകുമ്പോള്‍ തൈരില്‍ കുതിര്‍ന്ന കുത്തരി ചോറിലെ തണുത്ത പപ്പടത്തിന്റെ സ്വാദ്‌ !









തെരുവയുടെ കമ്പുകള്‍ കൊണ്ട് എണ്ണം പഠിപ്പിച്ച റോസകുട്ടി ടീച്ചര്‍

എന്റെ കൂടെ സ്കൂളില്‍ വന്നിരുന്ന സജി, ജോളി, ബാലന്‍, മീനാക്ഷി എന്നിവരുടെ മുഖങ്ങള്‍ മാത്രമേ ഓര്‍മയുള്ളൂ.. ഓര്‍മയില്‍ തങ്ങി നില്‍ക്കുന്ന ശോഭ എന്ന ഒരു കഥാ പാത്രത്തെ ഈയിടെ ഞാന്‍ കണ്ടു ..
വരാന്തയില്‍ ഇരുന്നു 'കല്ല്‌' കളിക്കുന്ന കുട്ടികളുടെ 'കല്ലു പിടിക്കല്‍' പ്രക്രിയയില്‍ ഏര്‍പ്പെട്ട എന്നോട്
" കുട്ടിക്ക് വേറെ പണിയൊന്നും ഇല്ലേ , നടക്കാന്‍ ജീവന്‍ ഇല്ലെങ്കിലും ...." എന്ന് തുടങ്ങിയ ഒരു കമന്റ് പാസ്സാക്കിയ ശോഭ .

അഞ്ചാം ക്ലാസ് വരെ പഠിച്ച ഒരു ബഞ്ചമിന്‍ ആയിരുന്നു അന്നത്തെ ക്ലാസ്‌ ലീഡര്‍ ...വര്‍ത്തമാനം പറയുന്നവരുടെ പേര് എഴുതുന്ന അവനെ പെണ്‍കുട്ടികള്‍ക്ക് ഒക്കെ പേടിയായിരുന്നു ...


..അവനിഷ്ടമുള്ള പെണ്‍കുട്ടികള്‍ വര്‍ത്തമാനം പറഞ്ഞാലും ആ പേരുകള്‍ ഒന്നും തുണ്ട് കടലാസ്സില്‍ കാണില്ല! വര്‍ത്തമാനം പറഞ്ഞില്ലെങ്കിലും ബാബുവും, തോമസും എപ്പഴും അവന്റെ ലിസ്റ്റില്‍ ഉണ്ടാകും ..ട്രിപ്പിള്‍ ഡ്രം പഠിക്കുന്ന സാജുവിനും, തബല പഠിക്കുന്ന എനിക്കും ഇടക്കൊക്കെ ഡസ്കില്‍ കൊട്ടി നോക്കണം എന്ന് തോന്നും .. ഒത്തിരി ഉയരമുള്ള ഔസേപ്പച്ചന്‍ എന്ന ചേട്ടന്‍ ആണ് അന്ന് ഞങ്ങളുടെ
സംഗീത ഗുരു .
ഇലാസ്റ്റിക്‌ കൊണ്ട് കെട്ടിയ പുസ്തക ത്തിന്റെ കൂടെ കോമ്പസ് , ഡിവൈഡര്‍ .' പൊട്ട ട്രാക്ടര്‍ ' എന്നിവ അടങ്ങിയ 'ക്യാമല്‍ ' പെട്ടി ...
സ്കൂള്‍ തുറന്നാല്‍ ഗന്ധങ്ങളുടെ കാലം ആണ് ..


പുതുമഴ ...
വഴുതി വീഴുന്ന മുറ്റങ്ങള്‍, നട വഴികള്‍
പുതു മഴയില്‍ കുതിര്‍ന്ന പാടങ്ങള്‍..മാങ്ങ.. കശുമാങ്ങ , പുതിയ പുസ്തകങ്ങള്‍.
വീടിന്റെ പിന്‍ വശത്തെ മതിലുകളില്‍ 'കണ്ണിനീര്‍ തുള്ളികള്‍ ' - ചാറ്റല്‍ മഴ വന്നു മുട്ടുന്ന ജനലഴികള്‍ ..മണ്ണെണ്ണ വിളിക്ക് അണച്ച് പെട്ടെന്ന് ഉറങ്ങാറുള്ള രാവുകള്‍ ..
അമര്‍ ചിത്ര കഥകള്‍ വായിച്ചു രസിക്കുന്ന ശനിയും ഞായറും ..
പേടി സ്വപ്നമായ ഹെഡ്‌ മാസ്റര്‍ ...കുളത്തിലെ നീര്‍ക്കോലികള്‍ ..സന്ധ്യ ആയാല്‍ പോകാന്‍ ഭയക്കുന്ന ...അശോകങ്ങള്‍ പൂക്കുന്ന കാവുകള്‍ ..കുട്ടി ചാത്തന്‍ തറകള്‍..
പത്ത് പൈസക്ക്‌ പത്തെണ്ണം കിട്ടുന്ന നാരങ്ങ മിറായി
ഇരുപതു പൈസക്ക്‌ കിട്ടുന്ന വെള്ള ചായ .
ധൃതിയില്‍ നടന്നെഴുതി തീര്‍ത്തിരുന്ന നാലു വര കോപ്പി .
നിഴല്‍ അളന്നു സമയം നോക്കുന്ന കൂട്ടുകാര്‍

ഉച്ച സമയത്തെ ഇന്റര്‍ വെല്ലില്‍ കല്ലുകളിക്കുന്ന പെണ്‍കുട്ടികളുടെ കല്ലു പിടിക്കാന്‍ നടക്കുന്ന വില്ലന്മാര്‍
സേവന വാരം, പുസ്തകം തുറന്നു പഠിക്കാന്‍ ആരും പറയാത്ത നവരാത്രി പൂജാ അവധി
ഇതൊക്കെ എല്ലാവരുടെയും ബാല്യം തന്നെ ആണ് ..പുതുമകള്‍ അവകാശപ്പെടുന്നില്ല ..എനിക്ക് മുന്‍പ്‌ എഴുതിയവരും ഉണ്ടാകും..
പക്ഷെ ഇതൊക്കെ എന്റെതും കൂടിയാണ് ...അത് കൊണ്ട് എഴുതിയെ തീരൂ !
ആകാശം മുട്ടെ സ്വപ്‌നങ്ങള്‍ ഇല്ലാത്ത കാലം !!

Tuesday, October 6, 2009

ഇവിടെ തുടങ്ങുന്നു ..എല്ലാം




തവിഞ്ഞാല്‍ സെന്റ്‌ തോമസ്‌ യു.പി. സ്കൂള്‍ ...ഇവിടെ ആണെന്റെ പ്രാഥമിക വിദ്യാഭ്യാസം. ഇത് പുതിയ ചിത്രമാണ് ...മരത്തിനു താഴെ ആ സിമന്റ് ബെഞ്ച്‌ പണ്ട് ഉണ്ടായിരുന്നില്ല ..കരിങ്കല്ലുകള്‍ ഇപ്പോഴും അത് പോലെ. എന്റെയും കൂട്ടുകാരുടെയും കൈ -കാല്‍ മുട്ടുകളുടെ തോലുരഞ്ഞ അതേ ചരല്‍ കല്ലുകള്‍ ...എന്നെ അക്ഷരങ്ങള്‍ പടിപിച്ച റോസക്കുട്ടി ടീച്ചര്‍, ശോശാമ്മ ടീച്ചര്‍ , ജോയ് സാര്‍, ഐപ്‌ സാര്‍ ..അടിക്കുന്ന തോമസ്‌ സാര്‍ , മലയാളം വാദ്യാര്‍ മാധവന്‍ മാസ്റര്‍ ...എന്നിവരെ സ്മരിക്കുന്നു..



പള്ളിയോടു ചേര്‍ന്നാണ്‌ സ്കൂള്‍ ...അപ്പോള്‍ ഓര്‍മ്മകളില്‍ പള്ളി പെരുന്നാളും ആ
ദിവസങ്ങളില്‍ മാത്രം കാണുന്ന പ്രത്യേകമായ പലഹാരങ്ങളും ..തോരണങ്ങളും ...


നാലാം ക്ലാസ് മുതല്‍ 'ബി' ഡിവിഷനില്‍ ആണ് ഞാന്‍ പഠിച്ചതെന്ന് ഓര്‍മയുണ്ട് ..അന്നിറങ്ങിയ ഒരു സിനിമ മാത്രം മനസ്സില്‍ തങ്ങി നില്‍ക്കുന്നു പത്മരാജന്റെ ' കൂടെവിടെ '- ഒരു പള്ളി പെരുന്നാളിന് അതിലെ 'പൊന്നുരുകും പൂക്കാലം' എന്ന ഗാനം പാടാന്‍ ഗാന മേളക്കാര്‍ റിഹേഴ്സല്‍ നടത്തിയത് എന്റെ ആറ്-ബി ക്ലാസ്സിലായിരുന്നു .